Monday, August 30, 2010

St. VELU

വേലു മുതലാളിയെപ്പറ്റി കേട്ടിട്ടില്ലാത്തവര്‍ കുട്ടനാട്ടില്‍ വിരളമായിരിക്കും. സായിപ്പന്മാരും റിസോട്ടുകളും വരുന്നതിനു മുമ്പ് കുട്ടനാടിന്റെ പ്രശസ്തി വേലുവിനെ പോലെയുള്ള മുതലാളിമാരിലൂടെ ആയിരുന്നു. ദാരിദ്ര്യത്തില്‍ ജനിച്ച് ജീവിത സമരങ്ങളിലൂടെ സമ്പന്നതയുടെ നെറുകയില്‍ എത്തിയ ആളാണ് വേലു. വേലുമുതലാളിയെപ്പറ്റി നടന്നതും നടക്കാത്തതുമായി ധാരാളം കഥകള്‍ പ്രചാരത്തില്‍ ഉണ്ട്. അവയില്‍ ഒന്നുമാത്രമാണിത്.

അന്നും ഇന്നും കുട്ടനാട്ടിലെ സ്റ്റാറ്റസ് സിംമ്പല്‍ സ്വന്തമായി ഒരു ബോട്ട് ഉണ്ടാവുക എന്നതാണ്. എന്തോ.. വേലുമുതലാളി ഈ സത്യം മനസ്സിലാക്കിയത് അല്പം വൈകിയാണ്. നാലുകണ്ടത്തില്‍ തോമാച്ചന്‍ മുതലാളി, കൈനകരി മത്തായി മുതലാളി തുടങ്ങി സമീപസ്ഥരും സമകാലീനരും ആയ എല്ലാവര്‍ക്കും ബോട്ടുണ്ട്. അവരെക്കെ കൃസ്ത്യാനികള്‍ ആയതിനാല്‍ ആവും ബോട്ടുകള്‍ക്ക് യഥാക്രമം സെന്റ്.തോമസ്, സെന്റ്.മേരി എന്നൊക്കെ പേരിട്ടത്( മത്തായി മുതലാളിയുടെ ഭാര്യയാണ് മേരി).

അങ്ങനെ കൊല്ലവര്‍ഷം 1124 ധനു 12 നു വേലു മുതലാളിയും വാങ്ങി ഒന്നാന്തരം ഒരു ബോട്ട്. അതിന്റെ നെടുംപുറത്ത് കേറി വേലു മുതലാളി വേമ്പനാട്ട് കായലിലൂടെ തെക്ക് വടക്ക് നടന്നു. പക്ഷേ സംഭവം അവിടം കൊണ്ടും അവസാനിച്ചില്ല. ബോട്ടിന് ഒരു പേര് വേണമല്ലോ… മുതലാളിയും പണിക്കാരും കൊണ്ടുപിടിച്ച ആലോചനയില്‍ മുഴുകി. വേലായുധന്‍, വേലു, വേലുമുതലാളി തുടങ്ങി പല പേരുകളും പരിഗണയില്‍ വന്നു. പക്ഷെ മുതലാളിയ്ക്ക് അതൊന്നും അത്ര ബോധിച്ചില്ല. വെറും വേലു എന്നായാല്‍ അതിനൊരു ബഹുമാനക്കമ്മി. ഇനി വേലുമുതലാളി എന്നായാലോ അതിത്തി നീണ്ടും പേയി. ഇതിനിടയില്‍ ഏതാണ്ട് രണ്ടാഴ്ചയോളം ബോട്ട് പേരില്ലാതെ ഓടി. ആളുകള്‍ ചോദിച്ചും തുടങ്ങി എന്താ മുതലാളീ ബോട്ടിന് പേരിടുന്നില്ലേ എന്ന്.

പാടത്ത് കൊയ്ത്ത് നടക്കുമ്പോളാണ് മുതലാളിക്ക് പേരു കിട്ടിയത്. ഉടന്‍ തന്നെ പെയിന്റര്‍ കുമാരനെ വരുത്തി ബോട്ടിന്റെ വെളുത്ത പള്ളയില്‍ കറുത്ത ചായം കൊണ്ട് ഇപ്രകാരം എഴുതപ്പെട്ടു.

St. VELU

അങ്ങനെ സെന്റ്.മേരി, സെന്റ്.തോമസ് തുടങ്ങി അനേകം വിശുദ്ധയാനങ്ങള്‍ക്കിടയില്‍ ഒരു വിശുദ്ധന്‍ കൂടി. സെന്റ്.വേലു.

കാലമേറെക്കഴിഞ്ഞിട്ടും പലതും, വേലുമുതലാളി വരെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ടും സെന്റ്.വേലു കായല്‍പ്പരപ്പിലൂടെ ഇന്നും യാത്ര തുടരുന്നു.

No comments:

Post a Comment