Sunday, November 7, 2010

യക്ഷിയും ഞാനും...


നാട്ടിലെങ്ങും ഇപ്പോള്‍ പാലകളായ പാലകളെല്ലാം പൂത്തിരിയ്ക്കുന്നു. എങ്ങും പാലപ്പൂമണം. തിരുവനന്തപുരം മുതല്‍ ഹരിപ്പാട് വഴി തൃശ്ശൂര്‍ വരെ ഞാന്‍ ഇന്നലെ യാത്ര ചെയ്തു. യാത്രയിലുടനീളം പാലപ്പൂമണവും കൂടെയുണ്ടായിരുന്നു. “ഒരുതരം വല്ലാത്ത മണമാണ് ഈ പാലപ്പൂവിന് ഒരുമാതിരി ഏലക്കായും വാനില എസ്സെന്സും കൂട്ടിക്കലര്ത്തിയപോലെ . അത് അകലെ എവിടെയെങ്കിലുമോ ഇനി അതല്ല കുറച്ചുനേരത്തേക്ക് ആണെങ്കിലോ ഹൃദ്യമായ ഒന്നാണ്. പക്ഷേ കുറേനേരം കഴിഞ്ഞാല്‍ ഒരു നൂറ് അടിച്ച എഫക്ടാണ്, തലയ്ക്കുപിടിക്കും. പാലപ്പൂക്കളെക്കുറിച്ച് പറയുമ്പോള്‍ എനിക്ക് തോന്നുക ആവശ്യത്തിലധികം സൗന്ദര്യമുള്ള ഒരു പെണ്‍കുട്ടിയെയാണ്. ചില പെണ്‍കുട്ടികളെക്കാണുമ്പോള്‍ നമുക്ക് തോന്നാറില്ലേ ഇതിന് ഇത്രയും സൗന്ദര്യം വേണ്ടായിരുന്നുവെന്ന്. ഒരുമാതിരി സര്‍പ്പസൗന്ദര്യം എന്നൊക്കെപ്പറയില്ലേ. ഇവരെ ദൂരെ നിന്ന് ഒന്നു നോക്കുക എന്നതിലുപരി മറ്റൊന്നിനും ഒരുപക്ഷേ നമ്മള്‍ പോകില്ല. ഇനിയിപ്പോള്‍ കെട്ടിച്ച് തരാം എന്ന് ആരെങ്കിലും പറഞ്ഞാലും വേണ്ടാ എന്നേ പറയൂ.


ഈ പാലമരം ഉണ്ടല്ലോ അതിന്റെ നില്പുകണ്ടാല്‍ തോന്നും ഒരൊന്നന്നര മരമാണെന്ന്, പക്ഷേ ടൂട്ടോറിയല്‍ കോളേജിലെ ബഞ്ചിനും ഡസ്‌കിനും കൂടി കൊള്ളില്ല. വല്ല തീപ്പെട്ടിക്കമ്പനിക്കാരും എടുത്താലായി. പിന്നെ ചില വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഉള്ളതുകൊണ്ട് മാത്രം ഇങ്ങനെ പിടിച്ചുനില്‍ക്കുന്നു, അല്ലെങ്കില്‍ എന്നേ വെട്ടി ദൂരെക്കളഞ്ഞേനെ. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ നാട്ടിലെ യക്ഷികളൊക്കെ എന്നേ വഴിയാധാരമായേനെ.

എന്റെ വീടിനടുത്ത് ഒരു വലിയ പാലയുണ്ട്. നല്ല ലക്ഷണമൊത്ത ഒരു പാല, മിനിമം ഒരു പത്തിരുപത് യക്ഷികളെങ്കിലും കാണേണ്ടതാണ്.

എന്റെ മുറിയുടെ വാതില്‍ തുറന്നാല്‍ അതിനു നേരെ വരും ഈ പറയുന്ന പാല. പാല പൂക്കുന്ന കാലത്ത് മുറി പാലപ്പൂമണം കൊണ്ട് നിറയും, രാവും പകലും. ഹൈസ്കൂളില്‍ പഠിയ്ക്കുമ്പോള്‍ ആരും കാണാതെ ഏറ്റുമാനൂര്‍ ശിവകുമാറിന്റേയും പി.ജി.തമ്പിയുടേയും യക്ഷിപുസ്തകങ്ങള്‍ വായിയ്ക്കുക പതിവായിരുന്നു. യക്ഷിമന, ഏഴിലംപാല തുടങ്ങി ഒരു നീണ്ടനിരതന്നെ വരും അത്. മനോരമയിലും മംഗളത്തിലും വരുന്ന യക്ഷിനോവലുകളേയും വെറുതേ വിടില്ലായിരുന്നു. വീട്ടില്‍ ഇതൊന്നും വരുത്താറില്ലായിരുന്നു എങ്കിലും കിട്ടുന്നിടത്ത് പോയിരുന്ന് തച്ചിനിരുന്ന് വായിയ്ക്കുമായിരുന്നു. വായിക്കുന്നതിലുപരി അതിനെ മനസ്സില്‍ ചിത്രീകരിച്ചുനോക്കുന്നതിലായിരുന്നു രസം. പിന്നീട് കണ്ട യക്ഷിസിനിമകള്‍ക്ക് ഒന്നും നല്കാനാവാത്ത മികവ് ഈ മനചിത്രങ്ങള്‍ക്ക് ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഇവിടെ സംവിധായകനും, ഛായാഗ്രാഹകനും നടനും ഒക്കെ ഞാന്‍ തന്നെയായിരുന്നല്ലോ.

ഒരുപക്ഷെ എന്റെ കൗമാരചിന്തകളില്‍ ആദ്യന്തം യക്ഷികള്‍ നിറഞ്ഞുനിന്നിരുന്നു എന്നു പറയാം. നോവലുകളില്‍ പറയുന്നതുപോലെ എന്നെങ്കിലും അവര്‍ എന്റെ അടുത്ത് വരുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. അതിനുവേണ്ടി യക്ഷിപുസ്തകങ്ങളില്‍ പറഞ്ഞിരുന്ന എല്ലാ രീതികളും ഞാന്‍ അവലംബിച്ചിരുന്നു. പാലച്ചുവട്ടില്‍ കിടന്നുറങ്ങുക, പാലയുടെ അടുത്ത് ചെന്ന് ഇന്ന് എന്റെ അടുത്ത് വരുമോ.. എന്ന് ചോദിയ്ക്കുക. രാത്രി മുറിയുടെ വാതില്‍ തുറന്നിടുക തുടങ്ങി ഒരു യക്ഷിയെ കാണാന്‍ വേണ്ടി എന്നെക്കൊണ്ട് ആവുന്നതൊക്കെ ഞാന്‍ ചെയ്തിരുന്നു. എത്രയോ വെള്ളിയാഴ്ചകളില്‍ നട്ടപ്പാതിരായിക്കിറങ്ങി പാലച്ചുവട്ടില്‍ പോയി നിന്നിട്ടുേെണ്ടന്നോ... എന്നിട്ടും യക്ഷി പോയിട്ട് ഒരു പക്ഷിയെക്കൂടിക്കാണാനായില്ല. എട്ടാം ക്ലസ്സില്‍ പഠിയ്ക്കുമ്പോള്‍ യക്ഷിയെ കാണിച്ചുതരാമെന്ന് പറഞ്ഞ് കൂടെ പഠിച്ചിരുന്ന അഭിലാഷ് എന്റെ കയ്യില്‍ നിന്നും 15 രൂപ യും ഒരു റബ്ബര്‍ പന്തും വാങ്ങിയിരുന്നു. അതും എനിയ്ക്ക് വിഷുക്കൈനീട്ടം കിട്ടിയ 15 രൂപ, എന്റെ വാര്‍ഷിക വരുമാനം. അവന്റെ പരിചയത്തില്‍ ഏതോ യക്ഷിയുണ്ട് പോലും... പക്ഷെ അന്നു പോയ അവന്‍ പിന്നീട് വന്നില്ല. പഠിത്തം നിര്‍ത്തി, നാടു വിട്ടു. എന്റെ യക്ഷി മോഹങ്ങളുമായി അഭിലാഷ് ബോംബെയ്ക്ക് വണ്ടി കയറി.(ബോംബെയില്‍ നിന്നും എങ്ങനെയോ അവന്‍ മാലിയില്‍ എത്തി രക്ഷപെട്ടു. നാട്ടില്‍ വരുമ്പോളൊക്ക ഞങ്ങള്‍ കാണാറുണ്ട്, പക്ഷെ യക്ഷിയെമാത്രം കാണിച്ചുതന്നില്ല. ഇത്തവണ ചോദിച്ചപ്പോള്‍ പറഞ്ഞു ആ യക്ഷി ചത്തു പോയെന്ന്. എന്റെ 15 രൂപയും റബ്ബര്‍ പന്തും തിരികെ ചോദിച്ചു. പക്ഷെ അതിനവന്‍ പറഞ്ഞ മറുപടി ഇവിടെ ചേര്‍ക്കാന്‍ കൊള്ളില്ല.)

തുടരും...

എന്‍. ബി.- ഏതെങ്കിലും മാന്യ യക്ഷി ഇതു വായിക്കുന്നു എങ്കില്‍ എന്നെ ഒന്നു കാണണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു.


വാല്‍ക്കഷണം:
പശയുള്ള മരമാണ് പാല. പാല എന്നത് ഒരു പ്രത്യേക മരത്തിന്റെ പേരല്ല, മറിച്ച് ഈ വർഗത്തിലുള്ള ഒരു കൂട്ടം മരങ്ങളെ ഇതേ പേരിലാണ് അറിയപ്പെടുന്നത്. ക്ഷേത്രച്ചമ്പകം, പാലച്ചമ്പകം എന്നും പേരുകൾ ഉണ്ട്. ഏഴിലം പാല, വെള്ളിലം പാല, ഗന്ധപ്പാല എന്നിങ്ങനെ വിവിധ തരം പാലകള് ഉണ്ട്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന ഉഷ്ണമേഖലാ നിത്യഹരിതവൃക്ഷമാണ്‌ ഏഴിലംപാല (Alstonia scholaris). ഐതിഹ്യങ്ങളിലും മറ്റും, യക്ഷിയുമായി ഈ പാലയെ ബന്ധിപ്പിക്കറുണ്ട്. അപ്പോസൈനസി (Apocynaceae) എന്ന സസ്യ കുടുംബത്തിലെ അംഗമാണ് ഏഴിലം പാല. ഇതിന്റെ ശാസ്ത്ര നാമം അല്സ്ടോനിയ സ്കൊളാരിസ് ( Alstonia scholaris). . ലോകത്തെമ്പാടും ഏതാണ്ട് നാൽപ്പതു മുതൽ അമ്പതു വരെ വ്യത്യസ്ത സ്പീഷ്യസ് (species) ഉണ്ടെന്നാണ് ശാസ്ത്ര മതം . ഇന്ത്യയിൽ മാത്രമല്ല ആഫ്രിക്ക , മധ്യ അമേരിക്ക, ന്യൂസിലാന്റ് , ആസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലും പാലയുടെ സാന്നിധ്യമുണ്ട്. നിത്യ ഹരിത വനങ്ങളിലെ സജീവ സാന്നിധ്യമാണ് പാലമരങ്ങൾ . ഏഴിലംപാല , യക്ഷിപ്പാല , ദൈവപ്പാല, കുടപ്പാല, കുരുട്ടു പാല തുടങ്ങി കേരളത്തിൽ അങ്ങോളം ഇങ്ങോളം പാലകൾക്ക് അനവധി നാമധേയങ്ങൾ ഉണ്ട്. ആംഗലേയത്തിൽ ഇതിനു ഡെവിൾ ട്രീ എന്നും പേര് .
ഏഴിലം പാലയ്ക്ക് ഈ പേര് വരാൻ കാരണം ഒരിതളിൽ ഏഴ് ഇലകൾ ഉള്ളതുകൊണ്ടാണെന്ന് പറയപ്പെടുന്നു . ആയുർവേദത്തിൽ വാത, പിത്ത രോഗങ്ങൾക്കും , തൊലി, മലേറിയ , അൾസർ , അപസ്മാരം , ദഹനക്കുറവ് . പനി , തുടങ്ങിയ രോഗങ്ങൾക്ക് പാലയുടെ ഇല,തൊലി, പാലക്കറ ഇവ ഉപയോഗിക്കാറുണ്ട്.
വിവരങ്ങള്‍ക്ക് കടപ്പാട് - വിക്കിപീഡിയ മലയാളം
>

Thursday, October 28, 2010

പഞ്ചായത്ത് തെരഞ്ഞെടുപ്പ്

ഓണവും വിഷുവും പോലെ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലം കൂടി. മനസ്സില്‍ പഴയ പെട്രോള്‍ മാക്‌സുകളുടെ വെളിച്ചം പരക്കുന്നു, ചുവരെഴുത്തുകളുടെ പച്ചയും നീലയും ചെമപ്പും, മുദ്രാവാക്യങ്ങളുടെ അലയൊലികള്‍, ഷണ്‍മുഖാ സൗണ്ട്‌സിന്റെ ചളുങ്ങിയ ലൗഡ്‌സ്പീക്കറില്‍ നിന്നുള്ള ചിതറിയ ഒച്ച… അങ്ങനെ ഒരിക്കലും തിരിച്ചുകിട്ടാത്ത ചില ഓര്‍മ്മകള്‍…

പഴയ ചുവരെഴുത്തുകള്‍ക്ക് പകരം ബഹുവര്‍ണ്ണ പോസ്റ്ററുകളും ഫ്‌ളക്‌സും. തട്ടുപൊളിപ്പന്‍ പാരഡി ഗാനങ്ങള്‍. അണികളില്ല പകരം അഞ്ഞൂറ് രൂപയ്ക്കും ബിരിയാണിയ്ക്കും പണിചെയ്യുന്ന കൂലിക്കാര്‍. കാര്യം എന്തായാലും തെരഞ്ഞെടുപ്പിന് ഇപ്പോഴും അതിന്റേതായ ഒരു ജീവനുണ്ട്.

ഒരു തെരഞ്ഞെടുപ്പിന്റെ മുഴവന്‍ വീര്യവും കാണാന്‍ കഴിയുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പിനാണ്. ഇവിടെ രാഷ്ട്രീയത്തിലുപരി വ്യക്തികള്‍ക്കും തദ്ദേശീയമായ താല്പര്യങ്ങള്‍ക്കുമാണ് കൂടുതല്‍ പ്രാധാന്യം. അയല്‍ വഴക്കു മുതല്‍ അമ്മായിയമ്മപ്പോരു വരെ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാണ്. ചില വാര്‍ഡുകളിലാണെങ്കില്‍ വര്‍ഷങ്ങളായി ഒരേ വ്യക്തി തന്നെയാവും മെമ്പര്‍. മറ്റുള്ളവര്‍ ഇനി എന്തോ കാണിച്ചാലും രക്ഷയില്ല. സംവരണ വാര്‍ഡുകളിലാണ് “ഫുള്‍ കോമഡി” അരങ്ങേറുക, വനിതാ സീറ്റുകളിലേക്ക് ഒരു പരിചയവും ഇല്ലാത്ത, നാലുപേരെ ഒന്നിച്ചു കാണുന്നത് പോലും പേടിയായ പാവം വീട്ടമ്മമാരെ അങ്ങ് നിര്‍ത്തും. പിന്നെ ഒരഞ്ചുവര്‍ഷം ആ വാര്‍ഡുകാര്‍ സഹിച്ചോളണം.( നന്നായി ഭരിക്കാന്‍ അിറയുന്ന വനിതാ മെമ്പര്‍മാരും ഉണ്ട്, പക്ഷേ എണ്ണത്തില്‍ കുറവാണ്. ഇനി ഉണ്ടെങ്കിലും അവര്‍ക്കൊട്ട് സീറ്റും കൊടുക്കില്ല.)

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒഴിവാക്കാനാവാത്ത ഒരു പ്രതിഭാസമാണ് റിബലുകള്‍. ചിലരുണ്ടല്ലോ മെമ്പറാകാന്‍ വേണ്ടി കുപ്പായമൊക്കെ നേരത്തേതന്നെ അങ്ങ് തയ്പ്പിയ്ക്കും, പക്ഷേ പാര്‍ട്ടിയൊട്ട് സീറ്റു കൊടുക്കുകയുമില്ല. പിന്നെ റിബലാവാതെ വേറേ മാര്‍ഗ്ഗമില്ല.
കാശ്, കുപ്പി എന്നീ രണ്ട് 'ക' കള്‍ക്ക് ഇവിടെ വലിയ സ്ഥാനമുണ്ട്(എന്ത് തെരഞ്ഞെടുപ്പ്, ഈ രണ്ട് ഐറ്റം കൊടുത്താല്‍ സ്വന്തം അച്ഛനെ തല്ലാന്‍ വരെ അളുണ്ടാവും). തെരഞ്ഞെടുപ്പിന്റെ തലേ രാത്രി പൊതുവേ ആര്‍ക്കും ഉറക്കം ഉണ്ടാവില്ല. മുട്ടാവുന്ന എല്ലാ വാതിലുകളിലും മുട്ടി, നീട്ടുന്ന എല്ലാ കൈകളിലും കാശിട്ടുകൊടുക്കും. ഈ കാശുവാങ്ങുന്നവരെല്ലാം വോട്ടുചെയ്യുമെന്ന് യാതൊരു ഉറപ്പുമില്ല.

തെരഞ്ഞെടുപ്പ് ദിവസമാണ് നാടകീയമായ പലതും നടക്കുക. സമ്മതിദായകരെ പോളിങ്ങ് ബൂത്തിലെത്തിക്കലാണ് ആദ്യ ഐറ്റം. വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായും, പ്രായമായവരെ കട്ടിലിലും കസേരയിലും ഒക്കെ ചുമന്ന് ബൂത്തിലെത്തിയ്ക്കും(എത്തിയ്ക്കാനുള്ള ഉത്സാഹം പലപ്പോവും തിരിച്ചുകൊണ്ടുപോവുന്നതില്‍ കാണാറില്ല). പണ്ടൊക്കെ ആണെങ്കില്‍ നേരത്തേ കാലത്തേ ചെന്ന് വോട്ട് ചെയ്തില്ലെങ്കില്‍ വേറെ ആണ്‍ പിള്ളേര്‍ അതങ്ങ് ചെയ്യും. അണിഞ്ഞൊരുങ്ങി ചെന്നിട്ട് ചുമ്മാ തിരിച്ചിങ്ങ് പോരേണ്ടിവരും. ബൂത്ത് പിടുത്തം പോലെയുള്ള പ്രാചീനകലാരൂപങ്ങള്‍ ഇപ്പോള്‍ അങ്ങനെ കാണാറില്ല. തെരഞ്ഞെടുപ്പിനെപ്പറ്റിപ്പറയുമ്പോള്‍ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭാഗമാണ് ബൂത്ത് ഏജന്റുമാര്‍. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറേക്കാള്‍ ജാഡയിലായിരിയ്ക്കും ഇക്കൂട്ടര്‍. പലപ്പോഴും ഇവര്‍ പോളിഗ് ഉദ്യോഗസ്ഥരെക്കൊണ്ട് “ക്ഷ, മ്മ, ല്ല, ഗ്ഗ” ഇവ വരയ്പ്പിയ്ക്കും.

വോട്ടെണ്ണല്‍ കഴിയുമ്പോളാണ് അടുത്ത അങ്കം തുടങ്ങുക. വിജയാഹ്ലാദം പാട്ടായും കൂട്ടത്തല്ലായും ഒക്കെ പുറത്തുവരും. ഏറ്റവും ശ്രദ്ദേയമായ ഒന്ന് ജയിച്ച സ്ഥാനാര്‍ത്ഥിയുടെ അണികള്‍ പാടുന്ന പാട്ടുകളാണ്. അത്തരത്തില്‍ നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്ന ചില പട്ടുകളുണ്ട്..
1. പെട്ടീ...പെട്ടീ... ശിങ്കാര പെട്ടീ…
പെട്ടിതുറന്നപ്പോള്‍ ……………(തോറ്റ സ്ഥനാര്‍ത്ഥിയുടെ പേര്) പൊട്ടീ….


2. ആരാ… ആരാ… കരയുന്നേ…
ഞാനാ… ഞാനാ.. …………(തോറ്റ സ്ഥനാര്‍ത്ഥിയുടെ പേര്)
എന്താ… എന്താ… കരയുന്നേ…
…………(ജയിച്ച സ്ഥാനാര്‍ത്ഥിയുടെ പേര്) എന്നെ പോട്ടിച്ചേ…

ഇങ്ങനെ പോകുന്നു അവ. ഇവയെക്കൂടാതെ രാഷ്രീയമായതോ, വ്യക്തിപരമായതോ ആയ പലതും ഇത്തരം പാട്ടുകളില്‍ വന്നേക്കാം.

ഏറ്റവും ഒടുവില്‍ എല്ലാം കഴിയുമ്പോള്‍ ആടിനും പശുവിനും തിന്നാനുള്ള കുറേ പോസ്റ്ററുകളും, നിറം മങ്ങിയ ചുവരെഴുത്തുകളും മാത്രം ബാക്കി…. പിന്നെയൊരു കാത്തിരിപ്പും, മറ്റൊരു തെരഞ്ഞെടുപ്പിന് വേണ്ടി…

Tuesday, October 26, 2010

ശ്രീ സുശീലചരിതം: ഒരു ഫ്ളാഷ്ബാക്ക്

ഞാനീപ്പറയുന്നത് സുശീലണ്ണനെക്കുറിച്ചാണ്. നാട്ടിലെ അനേകം അവിഭാജ്യഘടകങ്ങളില്‍ ഒന്നാണ് സുശീലണ്ണന്‍. ഇനി സുശീലണ്ണനെക്കുറിച്ചൊരാമുഖം…

പേര് : സുശീലന്‍
പ്രായം : ഒരു 30-35 കാണും
വിദ്യാഭ്യാസം : പത്താം ക്ലാസ് + ഗുസ്തി
തൊഴില്‍ : എന്തും ചെയ്യും.
ഹോബി : മദ്യപാനം മാത്രം
ഇപ്പോള്‍ വിവാഹിതന്‍ രണ്ടു കുട്ടികളുടെ പിതാവ്.

എന്റെ ഓര്‍മ്മകള്‍ പച്ചപിടിച്ചു തുടങ്ങുമ്പോഴേക്കും സുശീലണ്ണന്‍ അതില്‍ ഒരു പ്രധാന കഥാപാത്രം ആയിട്ടുണ്ടായിരുന്നു. നല്ല ഗതിക്കാണെങ്കില്‍ അന്യായ പരോപകാരിയും അല്ലെങ്കില്‍ അതുപോലെതന്നെ ഉപദ്രവകാരിയുമാണ് ടിയാന്‍. മൊത്തത്തില്‍ നോക്കിയാല്‍ ആള്‍ നല്ലവനാണ് എന്നുതന്നെ പറയാം.

പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുശീലണ്ണന്‍ നാട്ടില്‍ ലോക്കല്‍ തരികിടകളൊക്കെ കളിച്ച് നടക്കുന്ന കാലം. വിവാഹിതനല്ല. പ്രത്യകിച്ച് പറയത്തക്ക ഒരു തൊഴില്‍ ഇല്ലാത്തതുകൊണ്ട് ഇടക്കിടെ അല്‍പസ്വല്പം കൂലിത്തല്ലും ഗുണ്ടായിസവും ഒക്കെ ഉണ്ട്. ഇന്നത്തെപ്പോലെ മദ്യത്തെ പുള്ളി പൂര്‍ണ്ണമായും അടിമയാക്കിയിട്ടില്ല. ഇടയ്ക്കിടക്ക് വല്ലപ്പോഴും എന്നേ ഉള്ളു.

ഇടയ്ക്കിടക്ക് ചില അടിപിടി കേസുകളില്‍ പെട്ടു നന്നായി തല്ലുവാങ്ങി എങ്കിലും കുറച്ച് ഹീറോയിസം സുശീലണ്ണനെ തേടിയെത്തി. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ പൊയ്‌ക്കൊണ്ടിരിക്കെ പൊടുന്നനെയാണ് പറയത്തക്ക യാതൊരു കാരണവും ഇല്ലാതെതന്നെ സുശീലണ്ണന് അസാധാരണമായ ഒരു ഗുണ്ടാപരിവേഷം കിട്ടുന്നത്. പൊടുന്നനെ ഒരു ദിവസം മുതല്‍ നാട്ടിലെ സാമാന്യം വലിയ ഗുണ്ടയും തല്ലുകാരനുമായ കരടി ബിജുവും കൂട്ടരും സുശീലണ്ണനുമായി ചങ്ങാത്തത്തിലാകുന്നത് നാട്ടുകാര്‍ കണ്ടു. നാട്ടുകാര്‍ക്ക് എത്ര ആലോചിചിട്ടും ഇതിന്റെ ഗുട്ടന്‍സ് പിടികിട്ടിയില്ല. നേരം പുലരുമ്പോള്‍ തന്നെ കരടിയും കൂട്ടരും എത്തും. എന്നിട്ട് സ്വതേ വൈകി ഉണരുന്ന സുശീലണ്ണനെ എഴുന്നേല്‍പിച്ച്, കുളിപ്പിച്ചൊരുക്കി കൊണ്ടുപോകും. വൈകിട്ട് പാട്ടും പാടി നിരവധി അനവധി കാലുകളില്‍ തിരികെ കൊണ്ടുവിടും.

ഇതൊക്കെ കണ്ട് ഞങ്ങള്‍ നാട്ടുകാര്‍ അത്ഭുതപരതന്ത്രരായി (അന്തംവിട്ട് കുന്തം വിഴുങ്ങി) നിന്നു. ആ കുന്തം ദഹിക്കാതിരുന്ന ആരോ നടത്തിയ പുനരന്വേഷണത്തിലാണ് ആ സത്യം വെളിപ്പെട്ടത്.

സുശീലണ്ണന്‍ വല്ലപ്പോഴും മദ്യപിക്കാന്‍ പോകുന്നത് കുറച്ച് അകലെയുള്ള ഷാപ്പിലാണ് (അക്കാലത്ത് സുശീലണ്ണനെ നാട്ടിലെ ലൈസെന്‍സുള്ള കുടിയനായി അംഗീകരിച്ചിട്ടില്ല). അവിടെ ആകുമ്പോള്‍ അധികം ആരും അിറയില്ലല്ലോ. സാധാരണയായി തലയില്‍ മുണ്ടിട്ട് പോവുക, സുശീലണ്ണന്റെ ഭാഷയില്‍ പറഞ്ഞാല്‍ “ടിമ്മേ”ന്ന് രണ്ടെണ്ണം അടിക്കുക, തിരിച്ചു പോരുക, അതാണ് പതിവ്. അല്ലാതെ ഷാപ്പിലെ യാതൊരുവിധ “കിന്നാരത്തിനും” സുശീലണ്ണന്‍ നിക്കാറില്ല. ഏതെങ്കിലും ഒരു മൂലക്കിരിക്കുന്ന സുശീലണ്ണന്‍ ആരേയും, ആരും സുശീലണ്ണനേയും തിരിച്ചറിയാറില്ല.

ഒരു ദിവസം സുശീലണ്ണന്‍ ഷാപ്പിലിരുന്നു കള്ളുകുടിക്കുകയായിരുന്നു. ഇനി കഷ്ടിച്ച് ഒരു കാല്‍ കുപ്പി കൂടിയേ കാണൂ കുടിച്ചുതീരാന്‍. സുശീലണ്ണന്‍ ചെന്നപ്പോള്‍ ഷാപ്പില്‍ നല്ല തെരക്കാണ്, എല്ലാ ബഞ്ചുകളും ഫുള്‍. ഒരു മൂലയിലെ കുട്ടിബഞ്ചില്‍ മാത്രം ആരുമില്ല. ആര്‍ക്കും ശല്ല്യമാവേണ്ട എന്നുകരുതി സുശീലണ്ണന്‍ അതിലാണ് ഇരുന്നത്. ഷാപ്പില് പതിവ് പരിപാടികളായ സിനിമാറ്റിക് ഡാന്‍സും ഗാനമേളയും ഒക്കെ നടക്കുന്നു.
ഇതിനിടയില്‍ രണ്ടു മൂന്നുപേര്‍ ഷാപ്പില്‍ വന്നു കയറിയതോടെ എല്ലാവരും നിശബ്ദരായി. സ്‌കൂളില്‍ ഉച്ചക്കഞ്ഞി കുടിക്കുന്ന പോലെ എല്ലാവരും മര്യാദയ്ക്കിരുന്നു കുടിക്കാന്‍ തുടങ്ങി. എഴുന്നേല്ക്കാന്‍ കഴിവുണ്ടായിരുന്ന ചലര്‍ എഴുന്നേറ്റ വന്നവരെ തങ്ങളുടെ ആദരവറിയിച്ചു. വന്നവരില്‍ നേതാവെന്നു തോന്നിക്കുന്ന ആള്‍ സുശീലണ്ണന്‍ ഇരിക്കുന്ന ബഞ്ചിനടുത്തെത്തിനിന്നു. സുശീലണ്ണന്‍ ഇതൊന്നും ശ്രദ്ധിക്കാതെ ഇരുന്നു മോന്തുകയാണ്. ആരോ വന്നതുകണ്ട സുശീലണ്ണന്‍ മോന്തുന്നതിനടയില്‍ തന്നെ ഒരരുകിലേക്ക് മാറി ഇരുന്നുകൊടുത്തു. പക്ഷേ എന്നിട്ടും ആഗതന്‍ നിന്നു പിറുപിറുക്കുകയാണ്.

ഷാപ്പിലെ മറ്റുള്ള എല്ലാരും ഈ കാഴ്ച ശ്വാസം അടക്കിപ്പിടിച്ചു നോക്കിനില്ക്കുകയാണ്. ആരോ വച്ച ഒരുഗ്രന്‍ വാളുപോലെ നിശബ്ദത തളംകെട്ടി നില്‍ക്കുന്നു. നിമിഷങ്ങള്‍ ഇഴഞ്ഞുനീങ്ങി. സുശീലണ്ണന്റെ അച്ഛനെ പ്രതിപാതിയ്ക്കുന്ന ഒന്നാം തരം ഒരു തെറികൊണ്ട് ആഗതന്‍ ആ നിശബ്തയെ ഭേദിച്ചു. ആ വിളിയുടെ എഫക്ടില്‍ സുശീലണ്ണന്‍ തല ഉയര്‍ത്തി നോക്കി. നോക്കുമ്പോളുണ്ട് ഒരുത്തന്‍ നിന്നു കണ്ണുരുട്ടുന്നു. തന്നെ ഉദ്ദേശിച്ചായിരിക്കില്ല എന്നു കരുതി വീണ്ടും കള്ളിലേക്കും കറിയിലേക്കും ശ്രദ്ധ കേന്ദീകരിച്ചു. അപ്പോളുണ്ടല്ലൊ ദോണ്ടെ വരുന്നു മുമ്പത്തേക്കാള്‍ മുഴുത്ത ഒരെണ്ണം. സുശീലണ്ണന് ഒന്നു അങ്ങോട്ട് മനസ്സിലായില്ല. ഏതോ ഒരുത്തന്‍ കള്ളു തലക്കുപിടിച്ചപ്പോള്‍ തന്റെ അച്ഛന് വിളിയ്ക്കുകയാണെന്നാണ് സുശീലണ്ണന്‍ കരുതിയത്. മൂന്നാമത്തെ ഒരെണ്ണം കൂടി വന്നതോടെ സുശീലണ്ണന്റെ കണ്‍ട്രോള്‍ പോയി. എങ്കിലും സുശീലണ്ണന്‍ മാന്യമായിതന്നെ പറഞ്ഞു

“ഡാ……………, ആവശ്യമില്ലാതെ തന്തക്ക് വിളിക്കരുത്”

ദോണ്ടെ… ലവന്‍ പിന്നേം…

“വിളിച്ചാ നീ എന്തു ചെയ്യുമെടാ...………………,

പിന്നെ സംഭവിച്ചതിനെക്കുറിച്ച് ആര്‍ക്കും വല്യ ഗ്രാഹ്യം ഇല്ല. സുശീലണ്ണന്‍ എഴുന്നേറ്റ് മിന്നല്‍ വേഗത്തില്‍ “ലവന്റെ” മൂക്കിനിട്ട് ഒറ്റ ഇടി, എന്നിട്ട് തല്‍സ്ഥാനത്ത് തിരിച്ചെത്തി പൂര്‍ണ്ണമായും മദ്യപാനത്തില്‍ വ്യാപൃതാനായി. ആര്‍ക്കും പെട്ടെന്ന് ഒന്നും മനസ്സിലായില്ല. എല്ലാവരും നോക്കിയപ്പോളുണ്ട് “ലവന്‍” താഴെ കിടക്കുകയാണ്…ആരൊക്കെയോ പിടിച്ച് എഴുന്നേല്‍പ്പിച്ചപ്പോഴുണ്ട്.. മുക്കില്‍ നിന്നും രക്തം കുടുകുടാ ചാടുന്നു. ആളുകള്‍ ചുറ്റും കൂടി.

സുശീലണ്ണന്‍ അവസാന തുള്ളിയും ആസ്വദിച്ച് കുടിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് ഷാപ്പിലെ കറിവയ്ക്കുന്ന വാസുവണ്ണന്‍ വന്ന് ചോദിയ്ക്കുന്നത്, “ഡോ… താന്‍ എന്തു പണിയാ കാണിച്ചത്… തനിയ്ക്കു വല്ല കാര്യവും ഉണ്ടായിരുന്നോ ആ കരടി ബിജുവിനെ തല്ലാന്‍…” ആ പേരു കേട്ടതും കുടിച്ചോണ്ടിരുന്ന കള്ള് സുശീലണ്ണന്റെ നെറുകില്‍ കയറി. ഞെട്ടല്‍ മറച്ചുവയ്ക്കാതെ തന്നെ സുശീലണ്ണന്‍ ചോദിച്ചു…

“ക..ക..കകരടി ബിജുവോ….”

തുടര്‍ന്ന് വാസുവണ്ണന്റെ അനവസരത്തിലുള്ള കമന്റും “ ഇനി തനിക്ക് ഏതായാലും നേരേചൊവ്വേ പോവാന്‍ പറ്റുമെന്ന് തോന്നുന്നില്ല.”

ഇതൊക്കെ കേട്ടതും കുടിച്ച കള്ളിന്റെ മുഴുവന്‍ “കിക്കും” സുശീലണ്ണനില്‍ നിന്നും ആവിയായി പോയി. മേശപ്പുറത്തെ ഒഴിഞ്ഞ കുപ്പികള്‍ തന്നെ നോക്കി കൊഞ്ഞനം കുത്തുന്നതായി സുശീലണ്ണന് തോന്നി.

കരടിയെ ആരൊക്കെയോ ചേര്‍ന്ന് താങ്ങിയിരുത്തി. വെള്ളം കിട്ടിയില്ല പകരം ശുദ്ധമായ ആനമയക്കികൊണ്ട് മുഖം കഴുകി, രണ്ടിറക്ക് കുടിയ്ക്കാന്‍ കൊടുക്കുകയും ചെയ്തു. അതോടെ ആള്‍ക്ക് ഒരു ലെവല്‍ വീണു. സുശീലണ്ണന്‍ ആണെങ്കിലോ ഇതൊക്കെ നോക്കി പഴയപടി ഡസ്‌കില്‍ താളം പിടിച്ചുംകൊണ്ടിരിപ്പാണ്. (സത്യത്തില്‍ പേടിച്ചിട്ട് കയ്യും കാലും തളര്‍ന്നിട്ടാണ് സുശീലണ്ണന് ഓടാന്‍ കഴിയാഞ്ഞത്. ഡസ്‌കില്‍ താളം പിടിയ്ക്കുകയല്ല മറിച്ച് പേടിച്ചിട്ട് കൈ വിറയ്ക്കുന്നത് കണ്ട് മറ്റുള്ളവര്‍ക്ക് അങ്ങനെ തോന്നിയതാണ്.)

കരടി പതുക്കെ എഴുന്നേറ്റു നടന്ന് സുശീലണ്ണന്റെ അടുത്തെത്തി. എല്ലാവരും ശ്വാസം അടക്കിപ്പിടിച്ച് നില്‍പ്പാണ്. എന്തും സംഭവിയ്ക്കാം, ചിലപ്പോള്‍ ഒരു കൊലപാതകത്തിനു തന്നെ സാക്ഷിയാവേണ്ടിയും വന്നേക്കാം.
പക്ഷെ എല്ലാവരേയും ഞെട്ടിച്ചുകൊണ്ടു കരടിയുടെ പ്രഖ്യാപനം…

“അളിയന്‍ നമ്മടെ ആളാ കേട്ടോ…”

എന്നിട്ട് സുശീലണ്ണന്റെ അടുത്ത് ഇരുന്ന് തോളില്‍ കയ്യിട്ടുകൊണ്ട് ചോദിച്ചു “അളിയാ ഒരെണ്ണം കൂടി പറയൊട്ടോ… എന്റെ ഒരു സന്തോഷത്തിന്…”
സുശീലണ്ണന്‍ ആകെ “ബ്ലിങ്കായിപ്പോയി” കാണുന്നതോ കേള്‍ക്കുന്നതോ വിശ്വസിയ്ക്കാന്‍ കഴിയാത്ത അവസ്ഥ. നല്ല ഒരു അടി പ്രതീക്ഷിച്ചിച്ച കുടിയന്മാര്‍ തികച്ചും, തീര്‍ത്തും നിരാശരായി. ഒരുമാതിരി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഡക്കിന് ഔട്ടായ അവസ്ഥ. ഒന്നും നടക്കില്ല എന്നു മനസ്സിലാക്കിയതോടെ എല്ലാവരും തങ്ങളുടെ കുപ്പികളിലേക്കു മടങ്ങി. ഷാപ്പ് വീണ്ടും ആഘോഷത്തിമിര്‍പ്പിലേക്ക്.

ഈ സമയത്തെ സുശീലണ്ണന്റെ അവസ്ഥ ശരിയ്ക്കും പറഞ്ഞാല്‍ വര്‍ണ്ണനാതീതമാണ്. സന്തോഷംകൊണ്ട് സുശീലണ്ണന്‍ കരയണമെന്നും മാനത്ത് വലിഞ്ഞുകേറണമെന്നും ഒക്കെ തോന്നി.

യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്നു വച്ചാല്‍ സുശീലണ്ണന്‍ ഇരുന്ന ബഞ്ച് കരടി ബിജുവിന്റെ കുത്തക സ്ഥാനമാണ്. കരടി വന്നു കഴിഞ്ഞാല്‍ ആരാണോ അവിടെ ഇരിയിക്കുന്നത് അയാള്‍ മാറികൊടുക്കണം എന്നതായിരുന്ന് അവിടുത്തെ അലിഘിത നിയമം. സുശീലണ്ണനാണെങ്കില്‍ കരടി ബിജുവിനെ കുറിച്ച് കേട്ടിട്ടേ ഉണ്ടായിരുന്നൊള്ളു, അതുകൊണ്ട്തന്നെ പുള്ളിക്ക് ആളെ മനസ്സിലായില്ല. അറിഞ്ഞിരുന്നുവെങ്കില്‍ ഒരുപക്ഷെ സുശീലണ്ണനും മാറികൊടുത്തേനെ.

ഏതായാലും അതോടെ സുശീലണ്ണന്‍ സ്റ്റാറായി… വെറും സ്റ്റാറല്ല സൂപ്പര്‍ സ്റ്റാര്‍…

അന്നുതൊട്ടു തുടങ്ങിയതാണ് കരടി ബിജുവും സുശീലണ്ണനും തമ്മിലുള്ള ബന്ധം. അതിന്നും ഭംഗിയായി തുടരുന്നു.

Monday, August 30, 2010

St. VELU

വേലു മുതലാളിയെപ്പറ്റി കേട്ടിട്ടില്ലാത്തവര്‍ കുട്ടനാട്ടില്‍ വിരളമായിരിക്കും. സായിപ്പന്മാരും റിസോട്ടുകളും വരുന്നതിനു മുമ്പ് കുട്ടനാടിന്റെ പ്രശസ്തി വേലുവിനെ പോലെയുള്ള മുതലാളിമാരിലൂടെ ആയിരുന്നു. ദാരിദ്ര്യത്തില്‍ ജനിച്ച് ജീവിത സമരങ്ങളിലൂടെ സമ്പന്നതയുടെ നെറുകയില്‍ എത്തിയ ആളാണ് വേലു. വേലുമുതലാളിയെപ്പറ്റി നടന്നതും നടക്കാത്തതുമായി ധാരാളം കഥകള്‍ പ്രചാരത്തില്‍ ഉണ്ട്. അവയില്‍ ഒന്നുമാത്രമാണിത്.

അന്നും ഇന്നും കുട്ടനാട്ടിലെ സ്റ്റാറ്റസ് സിംമ്പല്‍ സ്വന്തമായി ഒരു ബോട്ട് ഉണ്ടാവുക എന്നതാണ്. എന്തോ.. വേലുമുതലാളി ഈ സത്യം മനസ്സിലാക്കിയത് അല്പം വൈകിയാണ്. നാലുകണ്ടത്തില്‍ തോമാച്ചന്‍ മുതലാളി, കൈനകരി മത്തായി മുതലാളി തുടങ്ങി സമീപസ്ഥരും സമകാലീനരും ആയ എല്ലാവര്‍ക്കും ബോട്ടുണ്ട്. അവരെക്കെ കൃസ്ത്യാനികള്‍ ആയതിനാല്‍ ആവും ബോട്ടുകള്‍ക്ക് യഥാക്രമം സെന്റ്.തോമസ്, സെന്റ്.മേരി എന്നൊക്കെ പേരിട്ടത്( മത്തായി മുതലാളിയുടെ ഭാര്യയാണ് മേരി).

അങ്ങനെ കൊല്ലവര്‍ഷം 1124 ധനു 12 നു വേലു മുതലാളിയും വാങ്ങി ഒന്നാന്തരം ഒരു ബോട്ട്. അതിന്റെ നെടുംപുറത്ത് കേറി വേലു മുതലാളി വേമ്പനാട്ട് കായലിലൂടെ തെക്ക് വടക്ക് നടന്നു. പക്ഷേ സംഭവം അവിടം കൊണ്ടും അവസാനിച്ചില്ല. ബോട്ടിന് ഒരു പേര് വേണമല്ലോ… മുതലാളിയും പണിക്കാരും കൊണ്ടുപിടിച്ച ആലോചനയില്‍ മുഴുകി. വേലായുധന്‍, വേലു, വേലുമുതലാളി തുടങ്ങി പല പേരുകളും പരിഗണയില്‍ വന്നു. പക്ഷെ മുതലാളിയ്ക്ക് അതൊന്നും അത്ര ബോധിച്ചില്ല. വെറും വേലു എന്നായാല്‍ അതിനൊരു ബഹുമാനക്കമ്മി. ഇനി വേലുമുതലാളി എന്നായാലോ അതിത്തി നീണ്ടും പേയി. ഇതിനിടയില്‍ ഏതാണ്ട് രണ്ടാഴ്ചയോളം ബോട്ട് പേരില്ലാതെ ഓടി. ആളുകള്‍ ചോദിച്ചും തുടങ്ങി എന്താ മുതലാളീ ബോട്ടിന് പേരിടുന്നില്ലേ എന്ന്.

പാടത്ത് കൊയ്ത്ത് നടക്കുമ്പോളാണ് മുതലാളിക്ക് പേരു കിട്ടിയത്. ഉടന്‍ തന്നെ പെയിന്റര്‍ കുമാരനെ വരുത്തി ബോട്ടിന്റെ വെളുത്ത പള്ളയില്‍ കറുത്ത ചായം കൊണ്ട് ഇപ്രകാരം എഴുതപ്പെട്ടു.

St. VELU

അങ്ങനെ സെന്റ്.മേരി, സെന്റ്.തോമസ് തുടങ്ങി അനേകം വിശുദ്ധയാനങ്ങള്‍ക്കിടയില്‍ ഒരു വിശുദ്ധന്‍ കൂടി. സെന്റ്.വേലു.

കാലമേറെക്കഴിഞ്ഞിട്ടും പലതും, വേലുമുതലാളി വരെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ടും സെന്റ്.വേലു കായല്‍പ്പരപ്പിലൂടെ ഇന്നും യാത്ര തുടരുന്നു.

Thursday, August 26, 2010

ആത്മഹത്യാക്കുറിപ്പ്‌

ആളുകളെ നമുക്ക് മൂന്നായി തിരിക്കാം. വിജയകരമായി ആത്മഹത്യ ചെയ്തവര്‍ , ആത്മഹത്യ ചെയ്ത് പരാജയപ്പെട്ടവര്‍, ഇതുവരെ അതിനു അവസരം ലഭിക്കാത്തവര്‍. അതെന്തുമാവട്ടെ ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ എപ്പോഴെങ്കിലും ഒരിക്കല്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാത്തവര്‍ വളരെ കുറവായിരിക്കും അല്ലെങ്കില്‍ ആരുംതന്നെയുണ്ടാവില്ല.

ഇതൊരു സംഭവ കഥയാണ്. ഈ എളിയ ജീവിതചക്രത്തല്‍ സംഭവിച്ച ഒരു കഥ. അതിനെ ആവുന്നത്ര വളച്ചൊടിച്ച് ഇപ്രകാരമാക്കിയിരിക്കുന്നു. മേല്‍ വിവരിച്ച പോലെയുള്ള ഒരു ആത്മഹത്യാ പ്രവണത ഒരിക്കല്‍ എന്നെയും ഗ്രസിച്ചിട്ടുണ്ട്. കൃത്യമായിപ്പറഞ്ഞാല്‍ ഞാന്‍ എട്ടാം ക്ലാസില്‍ പഠുക്കുമ്പോള്‍. പ്രേരണയുടെ പശ്ചാത്തലത്തെക്കുറിച്ചു പറയുകയാണെങ്കില്‍ അതിപ്രകാരമാണ്. ഏഴാം ക്ലാസുവരെ ഞാന്‍ അത്യാവശ്യം നന്നായി പഠിക്കുമായിരുന്നു, അല്ലെങ്കില്‍ പഠനത്തില്‍ മാത്രമേ എനിക്ക് ശ്രദ്ധ പതിപ്പിയ്ക്കാന്‍ കഴിഞ്ഞിരുന്നുള്ളു. ഈ ഒരൊറ്റ കാരണം കൊണ്ട് എനിക്ക് അത്യാവശ്യം മാര്‍ക്ക് കിട്ടുകയും തദ്വാരാ ഞാന്‍ ഒരു 'പഠിപ്പിസ്റ്റ്' ആയി അറിയപ്പെടാനും ഇടയായി.

ഈ അവസരത്തിലാണ് ഞാന്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനായി പുതിയ സ്‌കൂളിലേക്ക്എത്തുന്നത്. അവിടുത്തെ നല്ല അന്തരീക്ഷവും കൂട്ടുകാരും എന്നെ വളരെയധികം സ്വാധീനിച്ചു. അതുവഴി എനിക്ക് പഠപുസ്തകങ്ങള്‍ക്ക് അപ്പുറമുള്ള വിശാലമായ ലോകത്തെക്കുറിച്ച് അറിയാനും പഠിക്കാനും ഒക്കെ കഴിഞ്ഞു. പക്ഷെ അതൊന്നും പരീക്ഷക്ക് ചോദിക്കാഞ്ഞതിനാല്‍ എനിക്ക് പഴയപോലെ മാര്‍ക്കൊന്നും കിട്ടിയില്ല. കുറേ കാലമായി എന്റെ കുത്തക മണ്ഡലങ്ങളായിരുന്ന ഒന്ന്, രണ്ട്, മൂന്ന് തുടങ്ങിയ സ്ഥാനങ്ങള്‍ പുതുമഖങ്ങള്‍ കയ്യേറി. എന്റെ സ്ഥാന'മാന'ങ്ങള്‍ എല്ലാം വെള്ളത്തിലായി. ഒരുമാതിരി പിരിഞ്ഞുവന്ന പട്ടാളക്കാരന് ക്വാട്ട കിട്ടാത്ത അവസ്ഥ. തീര്‍ത്തും 'സഹതപനീയം'. കാര്യങ്ങള്‍ ഇപ്രകാരം പൊയ്‌ക്കൊണ്ടിരിക്കെ പതിവു പോലെ ക്രിസ്തുസ് പരീക്ഷയെത്തി. സാമാന്യം നന്നായി കളിക്കാനുണ്ടായിരുന്നതിനാല്‍ കാര്യമായി പഠിക്കാന്‍ കഴിഞ്ഞില്ല. പരീക്ഷ കഴിഞ്ഞപ്പോള്‍ തന്നെ ഉറപ്പിച്ചു... ഇത്തവണ കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ടു.

അക്കാലത്ത് ഞന്‍ വിക്‌ടോറിയ ടൂട്ടോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥി കൂടിയായിരുന്നു. സ്‌കൂളിലെ പരീക്ഷയുടെ കൂടെത്തന്നെ ടൂട്ടോറിയലിലും പരീക്ഷയുണ്ടാവും, അതൊരുതരം അഗ്നിപരീക്ഷയാണ്. ചിലപ്പോള്‍ പരീക്ഷ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ പേപ്പര്‍ നോക്കി അടി തരും. ഇതൊക്കെ കഴിഞ്ഞ് പേപ്പര്‍ തരല്‍ എന്നൊരു പ്രാചീന ആചാരവുമുണ്ടാവും, ഒരു തരം ഗരുഡന്‍ തൂക്കം.

അങ്ങനെ ആ ക്രിസ്തുമസ് അവധി കഴിഞ്ഞ് ഞങ്ങള്‍ സ്‌കുളിലെത്തി, ടൂട്ടോറിയലിലും. സ്‌കുള്‍ തുറന്ന് ആദ്യ ദിവസങ്ങളില്‍ തന്നെ മിക്ക ഉത്തരക്കടലാസുകളും രക്തഹാരങ്ങളോടെ തിരികെ കിട്ടി, ഹിന്ദി ഒഴികെ. ടൂട്ടോറിയലില്‍ ഹിന്ദി പഠിപ്പിക്കുന്നത് സാക്ഷാല്‍ സുഭാഷ്ചന്ദ്രന്‍ സാറാണ്, അതിക്രൂരന്‍... തന്നെയുമല്ല സാര്‍ ഒരാള്‍ക്കും 25 ന് മുകളില്‍ മാര്‍ക്ക് നല്‍കാറില്ല. ഹിന്ദിക്കെങ്ങാനും തോറ്റാല്‍.. തീര്‍ന്നു കഥ...സാര്‍ നിര്‍ത്തിപ്പൊരിച്ചതുതന്നെ.

ഉത്തരപേപ്പറുകള്‍ ഒന്നൊന്നായി കിട്ടിക്കൊണ്ടിരുന്നു. കിട്ടിയ പേപ്പറുകള്‍ക്കൊക്കെ 'ഒഹരി വിപണി' പോലെ കനത്ത ഇടിവ്. അങ്ങനെയിരിക്കെയാണ് എന്നെ പരാജയഭീതി വേട്ടയാടാന്‍ തുടങ്ങിയത്. ഭീതിയെന്നാല്‍ ചില്ലറ ഭീതിയൊന്നുമല്ല.. വന്‍ ഭീതി. ഹിന്ദിക്ക് എങ്ങാനും തോറ്റാല്‍ എന്റെ ജീവിതത്തിലെ ആദ്യ തോല്‍വി ആയിരിക്കും അത്. എന്റെ പിഞ്ചുമനസ് ആകെ തകര്‍ന്നു. ജനിക്കേണ്ടിയിരുന്നില്ല എന്നുവരെ തോന്നി.

ഈ അവസരത്തിലാണ് ആ 'മഹത്തായ' ആശയം എന്റെ മനസില്‍ ഉരുത്തിരിഞ്ഞത്. ഏതായാലും ജനിച്ചു പോയി ഇനി ചെയ്യാന്‍ പറ്റുക മരിക്കുക മാത്രമാണ്. ആത്മഹത്യ ചെയ്താലോ ?

അതുകൊണ്ട് ചില പ്രയോജനങ്ങള്‍ കൂടിയുണ്ട്

ഒന്ന്: ഒരു ദയനീയ പരാജയത്തെ നേരിടേണ്ടിവരില്ല.
പരാജയത്തെക്കാള്‍ നല്ലത് മരണമാണ് എന്നാണല്ലോ ധീരദേശാഭിമാനികള്‍ പറഞ്ഞിട്ടുള്ളത്, അവര്‍ക്ക് സ്തുതി.

രണ്ട്: പെട്ടെന്ന് കൈവരാവുന്ന ജനശ്രദ്ധ. പത്രങ്ങളില്‍ പടം വരും (ചാനലുകള്‍ സജീവമല്ല), നാട്ടുകാര്‍ കുറേക്കാലമെങ്കിലും പറഞ്ഞു നടക്കും.

മൂന്ന്: പ്രത്യേകിച്ചൊന്നുമില്ല, മേല്‍പ്പറഞ്ഞൊതൊക്കെത്തന്നെ.

ടൂട്ടോറിയലില്‍ നിന്നും വീട്ടിലേക്കുള്ള 15 മിനിട്ട് സൈക്കിള്‍ യാത്രയിലാണ് നിര്‍ണ്ണായകമായ ഈ തീരുമാനങ്ങളെടുത്തത്. ഇനിയത്തെ പ്രശ്‌നം എങ്ങനെ സംഗതി നടപ്പില്‍ വരുത്തും എന്നതാണ്. പരമ്പരാഗതമായ ഏതാണ്ട് എല്ലാ രീതികളേയും കുറിച്ച് ഞാന്‍ ആലോചിച്ചു. അവ താഴെ അക്കമിട്ടു നിരത്തുന്നു.

1.കയര്‍

കേരളത്തിന് ധാരാളം വിദേശ നാണ്യം നേടിത്തരുന്ന ഒരു വിഭവമാണല്ലോ കയര്‍. പ്രസ്തുത കയര്‍ ഉപയോഗിച്ചുള്ള മരണം അതെന്തുകൊണ്ടും നല്ലതാണ്. പക്ഷെ അതിനോട് എനിക്ക് അത്ര താല്‍പര്യം തോന്നിയില്ല. ഒരുമാതിരി പഴക്കുല തൂക്കിയിട്ടതുപോലെ തൂങ്ങിക്കിടക്കാന്‍ എന്തോ ഒരു ബുദ്ധിമുട്ട്, വേണ്ട അതുപേക്ഷിച്ചു.
2.ജലസമാധി

ആഹാ.., പറയാന്‍ തന്നെ എന്താ ഒരു ഇത്.. ജലസമാധി സൂപ്പര്‍. എന്റെ വീട് കായല്‍ക്കരയിലായത്‌കൊണ്ട് സംഗതി എളുപ്പമാണ്. പക്ഷെ കുട്ടിക്കാലം തൊട്ടേ നന്നായി നീന്താന്‍ അറിയാം എന്നത് അവിടെ ഒരു പ്രശ്‌നമായി, മുങ്ങി ശ്വാസം കിട്ടാതാവുമ്പോള്‍ നീന്തിക്കയറണ്ടിവരും. വേണ്ട ചില സാങ്കേതിക കാരണങ്ങളാല്‍ അതുപേക്ഷിച്ചു.

3.വൈദ്യുതാഘാതം

സംഗതി ഇത്തിരി സാങ്കേതികമാണ്. പക്ഷെ ഇന്നലെ തെങ്ങ് വീണ് പോസ്റ്റൊടിഞ്ഞത് ഇതുവരെ നന്നാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ കറണ്ടുമില്ല, ഇനിയൊട്ടുവരുമെന്നു തോന്നുന്നുമില്ല. അങ്ങനെ അതും തീര്‍ന്നു.

4.വാഹനാപകടം

ഇവിടെയുമുണ്ട് ചെറിയൊരു പ്രശ്‌നം. വീട്ടില്‍ നിന്നും ഏകദേശം 8 കിലോമീറ്റര്‍ എങ്കിലും പോണം ഒരു ഓട്ടോറിക്ഷ എങ്കിലും കാണാന്‍. പിന്നെ ആകെ കിട്ടാനുള്ളത് സൈക്കിള്‍ മാത്രമാണ്. അതിടിച്ചാല്‍ പെയിന്റ് പോവുമെന്നല്ലാതെ പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല.

5.ട്രയിനിനു തലവയ്ക്കല്‍
അന്ന് ഞാന്‍ ട്രയിന്‍ കണ്ടിട്ടുകൂടി ഉണ്ടായിരുന്നില്ല. ട്രയിനും റയില്‍ പാളവും എനിക്ക് കേട്ടറിവു മാത്രമായിരുന്നതിനാല്‍ അതെവിടെ കിട്ടുമെന്ന് എനിക്കറിയില്ലായിരുന്നു.

കൈത്തണ്ട മുറിക്കല്‍, തെങ്ങില്‍ കയറി കൈവിടല്‍, കൊക്കയിലേക്ക് ചാടല്‍ എന്നീ മാര്‍ഗ്ഗങ്ങളെ കുറിച്ചും ഞാന്‍ ആലോചിക്കാതിരുന്നില്ല. പക്ഷെ അവിടെയും ചില പ്രശ്‌നങ്ങള്‍ രക്തം കണ്ടാല്‍ തലകറങ്ങാന്‍ സാദ്ധ്യത ഉള്ളതിനാല്‍ അതു വേണ്ടാന്നു വച്ചു. തെങ്ങില്‍ കയറാന്‍ അറിയാത്തതിനാല്‍ അതില്‍ കയറി കൈവിടാന്‍ കഴിഞ്ഞില്ല. നല്ലൊരു ഐഡിയ ആയിരുന്നു. കൊക്കയിലേക്ക് ചാടല്‍ താരതമ്യേന എളുപ്പമാണ് അതിന് ഒരു മലയും കൊക്കയും മാത്രം മതി. പക്ഷെ അതിനി സ്‌കൂളീന്ന് ടൂര്‍ പോവുമ്പോഴെ പറ്റു, അല്ലാതെ ആലപ്പുഴയില്‍ നിലവില്‍ മലകളൊന്നുമില്ല.

വിഷം കഴിച്ചാലോ… പെട്ടെന്നുവന്ന ആശയമാണ്. സംഭവം കൊള്ളാം… ഉറപ്പിച്ചു. ഇതാകുമ്പോള്‍ കുറച്ചുകൂടി സൗകര്യവുമാണ്. ഇഷ്ടമുള്ളിടത്ത് കിടന്ന് മരിക്കാം.

ഇനിയെത്തെ വിഷയം വിഷം എങ്ങനെ കിട്ടും എന്നതാണ്. പൊട്ടാസ്യം സൈനഡ്, പരാമര്‍, ടിക് ട്വന്റി തുടങ്ങിയവയെ കുറിച്ച് എനിക്ക് അന്ന് കേട്ടറിവ് പോലും ഉണ്ടായിരുന്നില്ല. പിന്നെ ആകെ കിട്ടാവുന്നത് DDT, ഉറുമ്പ് പൊടി, ഒതളങ്ങ(ഞങ്ങളുടെ നാട്ടില്‍ ഇതിന് ഈ പേരാണ് പറയുക., ശാസ്ത്രീയനാമം അറിയില്ല. പച്ചനിറത്തിലുള്ള മാങ്ങയോളം വലിപ്പമുള്ള ഒരു കായാണിത്. സാധരണയായി തോടിന്റെ കരകളില്‍ കാണാറുണ്ട്. ഉണങ്ങിയ ഒതളങ്ങ കൊണ്ട് ഞങ്ങള്‍ ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു. കിട്ടാന്‍ എളുപ്പമാണ് പക്ഷെ ഇതിന്റെ ഉപയോഗക്രമം അത്ര പിടുത്തമില്ല. തന്നെയുമല്ല ഒതളങ്ങ കഴിച്ചു മരിച്ചു എന്നറിയപ്പെടാന്‍ എനിക്കത്ര താല്‍പര്യം തോന്നിയില്ല.)

ഇനി ആകെ ഉള്ളത് DDT, ഉറുമ്പ് പൊടി ഇത്യാദി വസ്തുക്കളാണ്. അവക്കായി തെരച്ചില്‍ ആരംഭിച്ചു. നീണ്ട തെരച്ചിലിനൊടുവില്‍ കിട്ടിയത് ഒരു പായ്ക്കറ്റ് ഉറുമ്പുപൊടി മാത്രമാണ്, അതും പൊട്ടിച്ച് പകുതി എടുത്തത്. അതെങ്കില്‍ അത്… ആവശ്യം എന്റേതായി പോയില്ലേ..

ഇപ്പോള്‍ സമയം 4.05, ഉറുമ്പ് പൊടിയുമായി ഞാന്‍ അടുക്കളവാതിലില്‍ എത്തി. ഒന്നു പറഞ്ഞോട്ടെ ഈ സമയത്ത് ഞനൊഴികെ മറ്റാരും വീട്ടിലില്ല. ആരെങ്കിലും എത്താന്‍ ഏകദേശം അഞ്ചുമണി എങ്കിലും ആകും. അതിനു മുന്‍പ് സംഗതി നടത്തണം.
ഉറുമ്പുപൊടി മുന്നില്‍ വച്ച് ഞാന്‍ ചമ്രംപിടഞ്ഞിരുന്നു. മനസ്സില്‍ ഓര്‍മ്മകളുടെ സ്ലൈഡ് ഷോ തുടങ്ങി.. മനസ്സില്‍ അനിവാര്യവും ആസന്നവുമായ മരണവും നിതാന്തവും അനുപേക്ഷണീയവുമായ ജീവിതവുമായുള്ള മല്‍പ്പിടുത്തം.

ഇപ്രകാരം മനസില്‍ ഓര്‍മ്മകളുടെ വേലിയേറ്റം നടന്നുകൊണ്ടരിക്കുമ്പോള്‍ ആണ് എനിക്ക് വിശക്കാന്‍ തുടങ്ങിയത്. ഒന്നു ആലോചിച്ചപ്പോള്‍ തോന്നി അവസാന അത്താഴം അല്ലേ കഴിച്ചേക്കാം. ഉറുമ്പുപൊടിയെ തല്‍ക്കാലം അവിടെ ഉപേക്ഷിച്ചിട്ട് ഞാന്‍ കഴിക്കാനായി പോയി. അടുക്കളയില്‍ എത്തി, പക്ഷേ കഴിക്കണോ വേണ്ടായോ എന്നുള്ള ഭയങ്കര കണ്‍ഫ്യൂഷന്‍. വെറുതേ, അവിടെ ഇരുന്ന മണ്‍ചട്ടിയുടെ മൂടി തുറന്നു നോക്കി. മീന്‍കറിയാണ്, ഞാന്‍ ഇന്നലെ ചൂണ്ടയിട്ടു പിടിച്ച പരല്‍മീനുകളില്‍ ചിലരാണ് എന്റെ അന്ത്യത്താഴത്തിനായി ഒരുങ്ങികിടക്കുന്നത്. കറുത്ത മണ്‍ചട്ടിയില്‍ ചോരചെമപ്പുള്ള ചാറില്‍ വെളുത്ത പരല്‍മീനുകള്‍, ചെങ്കടലില്‍ നീന്തുന്ന സായിപ്പിനെപ്പോലെ.

മൂടിതുറന്നതും കുട്ടത്തിലെ വലിയ ഒരു പ്രമാണി മീന്‍ എന്റെ സവിശേഷ ശ്രദ്ധ ആകര്‍ഷിച്ചു. വെട്ടി ഒരുക്കിയതെങ്കിലും ആ മാന്യദ്ദേഹത്തിന് കാര്യമായ ഉടവുകള്‍ ഒന്നും സംഭവിച്ചിരുന്നില്ല. മാത്രമല്ല അഃിന്റെ കണ്ണുകള്‍ ആദ്യമായി കപ്പല്‍ കണ്ട മാതിരി പുറത്തേക്ക് തള്ളിനിന്നിരുന്നു. തുടര്‍ന്ന് ആ പരല്‍ പ്രമാണി ഇപ്രകാരം പറയുന്നതായി എനിക്ക് തോന്നി. “ ഡാ മോനേ.. എന്തൂട്ട് പണിയാടാ നീ കാണിച്ചേ.. നീ ഇന്നു ചാകാനാരുന്നു എങ്കില്‍ എന്തിനാടാ നീ ഞങ്ങളെ പിടിച്ചെ.. ഒരുമാതിരി എട്ടിന്റെ പണിയായിപോയി..” ഇത് എനിക്ക് വലിയ വിഷമം ആയിപ്പോയി. കഷ്ടം, പാവങ്ങള്‍ ജീവിച്ചേനെ. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല. ഏതായാലും പിടിച്ചില്ലേ ഇനി കഴിച്ചേക്കാം.

അങ്ങനെ ഞന്‍ അവസാന അത്താഴം പാത്രത്തില്‍ വിളമ്പി. ചോറിനു മുകളില്‍ ചാറൊഴിച്ചു. ഏറ്റവും മുകളില്‍ നമ്മുടെ പ്രമാണിയെ യാഥാവിധി പ്രതിഷഠിച്ചു. കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി, കണ്ണുനീര്‍ത്തുള്ളികള്‍ പാത്രത്തിലേക്ക് ഇറ്റുവീണുകൊണ്ടിരുന്നു. മീന്‍കറിക്കൊപ്പം കുറേ അവിയലും എടുത്തു.
(ഈ അവിയലും മീന്‍കറിയും എന്നാ കോമ്പിനേഷന്‍ ആണെന്നറിയാമോ.. അവിയലിന്റെ മുകളിലേക്ക് ഈ മീന്‍കറി 'ങ്ങനെ' ശ്ശറ ശ്ശറോന്ന് ഒഴിക്കണം. എന്നിട്ട്, ങ്ങനെ കുഴച്ച് 'ഗ്ലം' ന്നൊരു പിടി. ശിവനേ..)

കണ്ണു നിറഞ്ഞു കാഴ്ചകള്‍ മങ്ങി.. ഇതിനിടയില്‍ പാത്രം രണ്ടു മൂന്നു തവണ ഒഴിഞ്ഞുനിറഞ്ഞു. ഒടുവില്‍ ഞാന്‍ സുല്ലിട്ടു.

സമയം 4.20, അന്ത്യ സമയം അടുത്തു. ഞാന്‍ വീണ്ടും ഉറുമ്പുപൊടിയുടെ അടുത്തെത്തി. ദോണ്ടെ.. പിന്നെയും ഓര്‍മ്മകളുടെ സ്ലൈഡ് ഷോ.. ഒന്നു കണ്ടതുകൊണ്ടാവാം പിന്നെയും കാണാന്‍ തോന്നിയില്ല... ഉറക്കം വന്നു. ഉറക്കം എന്നാല്‍ ചില്ലറ ഉറക്കമൊന്നുമില്ല, ഒരു രക്ഷയുമില്ല. ആകെ പ്രശ്‌നമായി. എനിക്കാണെങ്കില്‍ ആത്മഹത്യ ചെയ്യുകയും വേണം.
ഒടുവില്‍ തീരുമാനിച്ചു.. ഒരു 10 മിനിട്ട് ഉറങ്ങിക്കളയാം. ഇനി ഉറങ്ങാന്‍ പറ്റില്ലല്ലോ.. പദ്ധതി ഒന്നുകൂടി മനസില്‍ ഉറപ്പിച്ചു. അലാറം വയ്ക്കുന്നു,.. 4.30 നു എഴുന്നേല്‍ക്കുന്നു,.. ഉറുമ്പുപൊടി കഴിക്കുന്നു,.. 4.45-4.50 ആകുമ്പോള്‍ മരിയ്ക്കുന്നു..

അലാറം വച്ചിട്ട് ഞാന്‍ ഉറങ്ങാന്‍ കിടന്നു. വീണ്ടും സ്ലൈഡ് ഷോ തുടങ്ങുന്നതിനു മുന്‍പായിതന്നെ ഞാന്‍ ഉറങ്ങിപോയി. കൃത്യം 4.30 നു തന്നെ അലാറം അടിച്ചു.. അഞ്ചു മിനിട്ടുകൂടി ഉറങ്ങിയേക്കാം.. അലാറം 4.35 നു ആക്കി, വീണ്ടും ഉറങ്ങി. വീണ്ടും അലാറം അടിച്ചു, 4.40 ആക്കി. വീണ്ടും ഉറങ്ങി. 4.40 ആയപ്പോള്‍ ദോണ്ടെ അത് പിന്നേയും അടിച്ചു. ഞെട്ടിപ്പോയി, അതെടുത്ത് ഓറ്റ ഏറ് കൊടുത്തു. അത് പിന്നെ അടിച്ചില്ല. ആ ഏറില്‍ ബാറ്ററി പള്ള തുറന്ന് പുറത്ത് ചാടിയിരുന്നു.

മീന്‍ വറുക്കുന്നതിന്റെ ഹൃദ്യമായ സുഗന്ധമാണ് പിന്നീട് എന്നെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്. ഉണരുമ്പോള്‍ നേരം നന്നേ ഇരുട്ടിയിരുന്നു. തുടര്‍ന്ന് ഞാന്‍ അടുക്കളയില്‍ എത്തി. അവിടെ വറചട്ടിയില്‍ പരല്‍ മീനുകള്‍ 'ങ്ങ'നെ കിടന്നു പുളയുകയാണ്. അവനെ ങ്ങ നെ എടുത്തിട്ടുണ്ടല്ലോ.. ങ്ങ നെ പിച്ചി കരുമുരാന്നു കടിച്ചു തിന്നണം……

തുടര്‍ന്ന് അടുക്കളവാതിലില്‍ എത്തിയപ്പോള്‍ മാത്രമാണ് ഞാന്‍ ആത്മഹത്യയെക്കുറിച്ച് ഓര്‍ക്കുന്നത്. ശ്ശെടാ.. ഇനിപ്പൊ എന്താ ചെയ്ക... വാതില്‍പടിയില്‍ ഇരുന്നു ഞാന്‍ ആലോചന തുടങ്ങി.. ഇതിനിടയില്‍ ഉറുമ്പുപൊടി കഴിക്കുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിച്ചു എങ്കിലും മീന്‍ വറുക്കുന്നു എന്ന വിചാരം അതില്‍ നിന്നും പിന്തിരിപ്പിച്ചു. വീണ്ടും മല്‍പ്പിടുത്തം തുടങ്ങി, ഇത്തവണ ഉറുമ്പുപൊടിയും വറുത്തമീനും തമ്മില്‍.
ഒടുവില്‍ ആ തീരുമാനത്തിലെത്തി, ഓ.. അല്ലേ വേണ്ട മരിക്കെണ്ട. പിന്നെ മീനെ തിന്നാന്‍ പറ്റില്ലല്ലോ.. അപ്പോള്‍ തന്നെ രണ്ട് വറുത്ത മീനെ തിന്ന് ഞന്‍ ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തു.

പിന്നേ… ഒരു പീക്കിരി പരീക്ഷയ്ക്ക് തോറ്റു എന്നു കരുതി എന്റെ പട്ടി ചെയ്യും ആത്മഹത്യ…






Wednesday, June 9, 2010

മരം പെയ്യുമ്പോള്‍

നിനക്കറിയാമോ ചിലപ്പോള്‍ മരങ്ങള്‍ പെയ്യുമെന്ന്‌
അപ്പോള്‍ ഇലത്തുമ്പുകളില്‍ നിന്നും ജലം അടര്‍ന്നു വീഴും
എന്നിട്ട്‌ ശൂന്യമായ ഇലകള്‍ കാറ്റിലാടും, അര്‍ത്ഥമില്ലാതെ
നിരര്‍ത്ഥകമായ ആ ലാസ്യ നടനത്തിലും ഇല
ഒരു കുഞ്ഞുതുള്ളിയെ തന്റെ മാറോടു ചേര്‍ത്തിരിക്കും.

Monday, January 25, 2010

യാത്ര

മനസില്‍ പൂക്കാലവുമായി ഒരു മരുഭൂമിയിലൂടെ സഞ്ചരിക്കുന്നു....
കടന്നുപോയ നഗരങ്ങളുടെ ഇരമ്പല്‍ ഇപ്പോഴും മനസ്സില്‍...
കഴിഞ്ഞ നാളുകളുടെ ആള്‍പ്പെരുക്കങ്ങള്‍ വെറും ഓര്‍മ്മകള്‍...
ഹൃദയം എപ്പൊഴോ തിരസ്‌കരിച്ച ഇണക്കങ്ങളും പിണക്കങ്ങളും...

തനിയെ ആവുമ്പോള്‍, അറിയാതെ ഭൂതകാലത്തെ പ്രണയിക്കുന്നു...
ഓര്‍മ്മച്ചെപ്പില്‍ നിന്ന്‌ കഥകളേയും കഥാപാത്രങ്ങളേയും തിരിച്ചെടുക്കുന്നു...
പിന്നെ അവരിലേക്കുള്ള പരകായപ്രവേശം...

പൊയ്‌പോയ നള്‍വഴികള്‍ ക്ഷണികമായെങ്കിലും തിരിച്ചുകിട്ടുന്നു...

ഓര്‍മ്മകളുടെ അവാച്യമായ ലഹരി...കാലമേറുന്ന വീഞ്ഞ്‌ പോലെ...
പഴകുംതോറും അതിന്റെ അനുഭുതികള്‍ക്ക്‌ ആഴമേറുന്നു...
ഇതിനിടയില്‍ അകാരണമായ ചില വര്‍ത്തമാന പ്രേരണകള്‍...
പിന്നെ ഉണരുന്നത്‌ നിമിഷങ്ങളുടെ വ്യര്‍ഥതയിലേക്ക്‌...


ഇനി കാത്തിരിപ്പ്‌... ഒരു മഴക്കാല സന്ധ്യയ്‌ക്കായി...

ഭൂതകാലത്തിന്റെ യാത്രാവിവരണത്തിന്‌...
കേള്‍വിയുടെ മാസ്‌മരീകത സ്വന്തമാക്കിയവര്‍...
കണ്ണടവൃത്തത്തിലെ ജലനയനങ്ങളിലൂടെ മഴ പെയ്യിക്കുന്നു...

ഒടുവിലൊരു മഴപ്പെയ്‌ത്തിനപ്പുറം എല്ലാം ശുഭം.. ശുഭ്രം...
ഒപ്പം ഒന്നുമില്ലായ്‌മയുടെ ലഘുത്വം...