ഓണവും വിഷുവും പോലെ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലം കൂടി. മനസ്സില്‍ പഴയ പെട്രോള്‍ മാക്‌സുകളുടെ വെളിച്ചം പരക്കുന്നു, ചുവരെഴുത്തുകളുടെ പച്ചയും നീലയും ചെമപ്പും, മുദ്രാവാക്യങ്ങളുടെ അലയൊലികള്‍, ഷണ്‍മുഖാ സൗണ്ട്‌സിന്റെ ചളുങ്ങിയ ലൗഡ്‌സ്പീക്കറില്‍ നിന്നുള്ള ചിതറിയ ഒച്ച… അങ്ങനെ ഒരിക്കലും തിരിച്ചുകിട്ടാത്ത ചില ഓര്‍മ്മകള്‍…
പഴയ ചുവരെഴുത്തുകള്‍ക്ക് പകരം ബഹുവര്‍ണ്ണ പോസ്റ്ററുകളും ഫ്‌ളക്‌സും. തട്ടുപൊളിപ്പന്‍ പാരഡി ഗാനങ്ങള്‍. അണികളില്ല പകരം അഞ്ഞൂറ് രൂപയ്ക്കും ബിരിയാണിയ്ക്കും പണിചെയ്യുന്ന കൂലിക്കാര്‍. കാര്യം എന്തായാലും തെരഞ്ഞെടുപ്പിന് ഇപ്പോഴും അതിന്റേതായ ഒരു ജീവനുണ്ട്.
ഒരു തെരഞ്ഞെടുപ്പിന്റെ മുഴവന്‍ വീര്യവും കാണാന്‍ കഴിയുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പിനാണ്. ഇവിടെ രാഷ്ട്രീയത്തിലുപരി വ്യക്തികള്‍ക്കും തദ്ദേശീയമായ താല്പര്യങ്ങള്‍ക്കുമാണ് കൂടുതല്‍ പ്രാധാന്യം. അയല്‍ വഴക്കു മുതല്‍ അമ്മായിയമ്മപ്പോരു വരെ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാണ്. ചില വാര്‍ഡുകളിലാണെങ്കില്‍ വര്‍ഷങ്ങളായി ഒരേ വ്യക്തി തന്നെയാവും മെമ്പര്‍. മറ്റുള്ളവര്‍ ഇനി എന്തോ കാണിച്ചാലും രക്ഷയില്ല. സംവരണ വാര്‍ഡുകളിലാണ് “ഫുള്‍ കോമഡി” അരങ്ങേറുക, വനിതാ സീറ്റുകളിലേക്ക് ഒരു പരിചയവും ഇല്ലാത്ത, നാലുപേരെ ഒന്നിച്ചു കാണുന്നത് പോലും പേടിയായ പാവം വീട്ടമ്മമാരെ അങ്ങ് നിര്‍ത്തും. പിന്നെ ഒരഞ്ചുവര്‍ഷം ആ വാര്‍ഡുകാര്‍ സഹിച്ചോളണം.( നന്നായി ഭരിക്കാന്‍ അിറയുന്ന വനിതാ മെമ്പര്‍മാരും ഉണ്ട്, പക്ഷേ എണ്ണത്തില്‍ കുറവാണ്. ഇനി ഉണ്ടെങ്കിലും അവര്‍ക്കൊട്ട് സീറ്റും കൊടുക്കില്ല.)
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒഴിവാക്കാനാവാത്ത ഒരു പ്രതിഭാസമാണ് റിബലുകള്‍. ചിലരുണ്ടല്ലോ മെമ്പറാകാന്‍ വേണ്ടി കുപ്പായമൊക്കെ നേരത്തേതന്നെ അങ്ങ് തയ്പ്പിയ്ക്കും, പക്ഷേ പാര്‍ട്ടിയൊട്ട് സീറ്റു കൊടുക്കുകയുമില്ല. പിന്നെ റിബലാവാതെ വേറേ മാര്‍ഗ്ഗമില്ല.
കാശ്, കുപ്പി എന്നീ രണ്ട് 'ക' കള്‍ക്ക് ഇവിടെ വലിയ സ്ഥാനമുണ്ട്(എന്ത് തെരഞ്ഞെടുപ്പ്, ഈ രണ്ട് ഐറ്റം കൊടുത്താല്‍ സ്വന്തം അച്ഛനെ തല്ലാന്‍ വരെ അളുണ്ടാവും). തെരഞ്ഞെടുപ്പിന്റെ തലേ രാത്രി പൊതുവേ ആര്‍ക്കും ഉറക്കം ഉണ്ടാവില്ല. മുട്ടാവുന്ന എല്ലാ വാതിലുകളിലും മുട്ടി, നീട്ടുന്ന എല്ലാ കൈകളിലും കാശിട്ടുകൊടുക്കും. ഈ കാശുവാങ്ങുന്നവരെല്ലാം വോട്ടുചെയ്യുമെന്ന് യാതൊരു ഉറപ്പുമില്ല.
തെരഞ്ഞെടുപ്പ് ദിവസമാണ് നാടകീയമായ പലതും നടക്കുക. സമ്മതിദായകരെ പോളിങ്ങ് ബൂത്തിലെത്തിക്കലാണ് ആദ്യ ഐറ്റം. വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായും, പ്രായമായവരെ കട്ടിലിലും കസേരയിലും ഒക്കെ ചുമന്ന് ബൂത്തിലെത്തിയ്ക്കും(എത്തിയ്ക്കാനുള്ള ഉത്സാഹം പലപ്പോവും തിരിച്ചുകൊണ്ടുപോവുന്നതില്‍ കാണാറില്ല). പണ്ടൊക്കെ ആണെങ്കില്‍ നേരത്തേ കാലത്തേ ചെന്ന് വോട്ട് ചെയ്തില്ലെങ്കില്‍ വേറെ ആണ്‍ പിള്ളേര്‍ അതങ്ങ് ചെയ്യും. അണിഞ്ഞൊരുങ്ങി ചെന്നിട്ട് ചുമ്മാ തിരിച്ചിങ്ങ് പോരേണ്ടിവരും. ബൂത്ത് പിടുത്തം പോലെയുള്ള പ്രാചീനകലാരൂപങ്ങള്‍ ഇപ്പോള്‍ അങ്ങനെ കാണാറില്ല. തെരഞ്ഞെടുപ്പിനെപ്പറ്റിപ്പറയുമ്പോള്‍ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭാഗമാണ് ബൂത്ത് ഏജന്റുമാര്‍. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറേക്കാള്‍ ജാഡയിലായിരിയ്ക്കും ഇക്കൂട്ടര്‍. പലപ്പോഴും ഇവര്‍ പോളിഗ് ഉദ്യോഗസ്ഥരെക്കൊണ്ട് “ക്ഷ, മ്മ, ല്ല, ഗ്ഗ” ഇവ വരയ്പ്പിയ്ക്കും.
വോട്ടെണ്ണല്‍ കഴിയുമ്പോളാണ് അടുത്ത അങ്കം തുടങ്ങുക. വിജയാഹ്ലാദം പാട്ടായും കൂട്ടത്തല്ലായും ഒക്കെ പുറത്തുവരും. ഏറ്റവും ശ്രദ്ദേയമായ ഒന്ന് ജയിച്ച സ്ഥാനാര്‍ത്ഥിയുടെ അണികള്‍ പാടുന്ന പാട്ടുകളാണ്. അത്തരത്തില്‍ നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്ന ചില പട്ടുകളുണ്ട്..
1. പെട്ടീ...പെട്ടീ... ശിങ്കാര പെട്ടീ…
പെട്ടിതുറന്നപ്പോള്‍ ……………(തോറ്റ സ്ഥനാര്‍ത്ഥിയുടെ പേര്) പൊട്ടീ….
2. ആരാ… ആരാ… കരയുന്നേ…
ഞാനാ… ഞാനാ.. …………(തോറ്റ സ്ഥനാര്‍ത്ഥിയുടെ പേര്)
എന്താ… എന്താ… കരയുന്നേ…
…………(ജയിച്ച സ്ഥാനാര്‍ത്ഥിയുടെ പേര്) എന്നെ പോട്ടിച്ചേ…
ഇങ്ങനെ പോകുന്നു അവ. ഇവയെക്കൂടാതെ രാഷ്രീയമായതോ, വ്യക്തിപരമായതോ ആയ പലതും ഇത്തരം പാട്ടുകളില്‍ വന്നേക്കാം.
ഏറ്റവും ഒടുവില്‍ എല്ലാം കഴിയുമ്പോള്‍ ആടിനും പശുവിനും തിന്നാനുള്ള കുറേ പോസ്റ്ററുകളും, നിറം മങ്ങിയ ചുവരെഴുത്തുകളും മാത്രം ബാക്കി…. പിന്നെയൊരു കാത്തിരിപ്പും, മറ്റൊരു തെരഞ്ഞെടുപ്പിന് വേണ്ടി…
No comments:
Post a Comment